നന്ദകുമാറിനെ വിജയിപ്പിക്കും; വര്‍ഗീയ ശക്തികളെ നിരായുധരാക്കും- ടി എം സിദ്ധീഖ്

പൊന്നാനി | നിയമസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ പാര്‍ട്ടി തീരുമാനിച്ച പി നന്ദകുമാറിനെ വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് അഹ്വാനം ചെയ്ത് ഏരിയ കമ്മറ്റി സെക്രട്ടറി ടി എം സിദ്ധീഖ്. നിരന്തരമായ പരിശോധനകള്‍ക്കും കൂടിയാലോചനകള്‍ക്കും അഭിപ്രായ രൂപീകരണത്തിനും ശേഷമാണ് പാര്‍ട്ടി ഒരു അന്തിമ തീരുമാനത്തില്‍ എത്തുന്നത്. ആ തീരുമാനം ഉള്‍കൊള്ളാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പാര്‍ട്ടിയെ സ്നേഹിക്കുന്നവരും ബാധ്യസ്ഥരാണ്.

അമ്പത് വര്‍ഷത്തെ തൊഴിലാളി രാഷ്ട്രീയ പാരമ്പര്യമുള്ള കേരളത്തിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് നന്ദകുമാര്‍. എന്നും അദ്ദേഹത്തെ പൊന്നാനിയുടെ ജനപ്രതിനിധിയാകാന്‍ പാര്‍ട്ടി നിയോഗിക്കുന്നത് ഉചിതമായ കാര്യമാണ്.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളുടെ ചുവടുപിടിച്ച് പൊന്നാനിയില്‍ സംഭവിച്ച നിര്‍ഭാഗ്യകരമായ പാര്‍ട്ടി സ്നേഹികളുടെ വികാര പ്രകടനങ്ങളെ വര്‍ഗീയവത്ക്കരിച്ച് വലതുപക്ഷ ശക്തികള്‍ നടത്തുന്ന പ്രചരണത്തെ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്. പൊന്നാനി രാജ്യത്തിന് മാതൃകയായ മതനിരപേക്ഷത കാത്തുസൂക്ഷിച്ചിട്ടുള്ള മണ്ണാണ്. ഈ നാടിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ ഏറെ സംഭാവനകള്‍ ചെയ്ത, അത് സംരക്ഷിക്കാന്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ച പാര്‍ട്ടിയാണ് സി പി എം.

നന്ദകുമാറിനെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച് വലതുപക്ഷ വര്‍ഗീയശക്തികളെ നിരായുധരാക്കാന്‍ കാത്തിരിക്കുകയാണ് പൊന്നാനിയിലെ ജനത. ആ പാരമ്പര്യമാണ് ഈ നാടിനുള്ളത്. സ്ഥാനാര്‍ഥികളുടെ മതവും ജാതിയും ദേശവും വോട്ട് ചെയ്യാനോ ചെയ്യാതിരിക്കാനോ മാനദണ്ഡമായ മണ്ഡലമല്ല പൊന്നാനി. അത് വീണ്ടും തെളിയിക്കപ്പെടും.

ഇക്കാലമത്രയും പാര്‍ട്ടിക്ക് വിധേയനായി, പാര്‍ട്ടി നല്‍കിയ ഉത്തരവാദിത്തങ്ങള്‍ അംഗീകാരമായി കണ്ട് നിര്‍വഹിച്ച എളിയ സി പി എം പ്രവര്‍ത്തകനാണ് താന്‍.
ഇനിയും എല്ലാ കാലവും അങ്ങനെ തന്നെയായിരിക്കും. പാര്‍ട്ടിയില്ലെങ്കില്‍, ടി എം സിദ്ധീഖ് എന്ന താനില്ല. പാര്‍ട്ടിയാണ് എന്റെ വിലാസവും ശക്തിയും. വ്യക്തികളല്ല, പാര്‍ട്ടിയും പാര്‍ട്ടിയുടെ നയപരിപാടികളുമാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. അത് തിരിച്ചറിയാനും ഉള്‍കൊള്ളാനും എല്ലാ പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



source http://www.sirajlive.com/2021/03/10/471503.html

Post a Comment

Previous Post Next Post