ടിക്കറ്റ് നിരക്കിൽ വൻ വർധന; പ്രവാസികളുടെ മടക്കയാത്ര മുതലെടുത്ത് വിമാന കമ്പനികൾ

നെടുമ്പാശ്ശേരി | കൊവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ മടക്കയാത്ര മുതലെടുത്ത് വിമാന കമ്പനികൾ വൻ ചൂഷണം നടത്തുന്നു. 10,000 മുതൽ 15,000 രൂപ വരെ യാത്രാ നിരക്ക് ഉണ്ടായിരുന്ന ഗൾഫ് മേഖലയിലേക്ക് ഇപ്പോൾ 60,000 മുതൽ ഒരു ലക്ഷം വരെയാണ് ടിക്കറ്റിന് ഈടാക്കുന്നത്.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടിക്കറ്റ് നിരക്ക് പരിഷ്‌കരണവും പ്രവാസികളെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ഇതുവരെ മാസത്തിലൊരിക്കൽ ആണ് ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം മുതൽ ഇത് 15 ദിവസത്തിലൊരിക്കൽ ആക്കിയതായി വിമാന കമ്പനികൾ അറിയിച്ചു. ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയാൽ പോലും മുൻകൂട്ടി വാങ്ങിയ ടിക്കറ്റിന് പരിഷ്‌കരിച്ച നിരക്ക് നൽകേണ്ട സ്ഥിതിയാണുള്ളത്. എങ്ങനെയെങ്കിലും ഗൾഫിൽ എത്താൻ നെട്ടോട്ടമോടുന്ന സാധാരണക്കാരായ പ്രവാസികളെ പരമാവധി പിഴിയാനുള്ള ശ്രമമാണിത്. കേന്ദ്ര വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച് ഒരു പ്രതികരണവും നടത്തിയിട്ടില്ല.

യു എ ഇ യിലേക്കുള്ള ടിക്കറ്റ് നിരക്കിൽ മാത്രമാണ് ഇപ്പോൾ കുറവുണ്ടായിട്ടുള്ളത്. എങ്കിൽ പോലും പഴയ നിരക്കിന്റെ മൂന്നിരട്ടി ഇപ്പോഴും നിലവിലുണ്ട്. കുവൈത്ത്, ബഹ്‌റൈൻ, ദോഹ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് അമ്പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെയാണ്.
കൊച്ചിയിൽ നിന്ന് കുവൈത്തിലേക്കുള്ള ടിക്കറ്റ് കിട്ടാൻ ഏറേ ബുദ്ധിമുട്ടാണ്.

ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ്, ജസീറ എയർലൈൻസ്, കുവൈത്ത് എയർവേയ്‌സ് എന്നീ വിമാന കമ്പനികൾ കുവൈത്ത് സർവീസുകൾ നടത്തുന്നുണ്ട്. ചെലവ് കുറക്കാൻ നിരവധി പേർ മാലി, കൊളംബോ തുടങ്ങിയ വിമാനത്താവളങ്ങൾ വഴിയാണ് പോകുന്നത്.

മാലി വിമാനത്തിൽ പോയവർ സന്പർക്ക വിലക്ക് പ്രശ്‌നം അഭിമുഖീകരിച്ചതിനെ തുടർന്ന് ഒരു പറ്റം യാത്രക്കാരെ കൊച്ചിയിലേക്ക് തിരിച്ചയച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് പുതിയ വിസ ലഭിച്ച സാഹചര്യത്തിൽ ഏത് വിധേനയും ഗൾഫിൽ എത്തി ജോലിയിൽ പ്രവേശിക്കേണ്ടത് നിലനിൽപ്പിന്റെ പ്രശ്‌നമാണ്.



source https://www.sirajlive.com/big-increase-in-ticket-prices-airlines-taking-advantage-of-the-return-journey-of-expatriates.html

Post a Comment

Previous Post Next Post