കനത്ത മഴ; 13 ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം | സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തുടർച്ചയായുണ്ടാകുന്ന ന്യൂനമർദങ്ങളുടെയും ചക്രവാതച്ചുഴിയുടെയും പ്രഭാവത്തിലാണ് കനത്ത മഴ തുടരുന്നത്. കേരള തീരത്ത് കാറ്റിന്റെ വേഗം 50 കി. മീ. വരെയാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴി ന്യൂനമർദമാകാൻ സാധ്യതയുണ്ട്. ഇതാണ് മഴ ശക്തമാകാൻ കാരണം. തിരുവനന്തപുരത്ത് കനത്ത മഴയിൽ നഗരത്തിലേയും ഗ്രാമത്തിലേയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അരുവിക്കര, നെയ്യാർ, പേപ്പാറ സംഭരണികളിൽ നിന്ന് മുൻകരുതലായി വെള്ളം തുറന്നു വിട്ടു.

പാലക്കാട് അട്ടപ്പാടിയിൽ കഴിഞ്ഞ ദിവസം തുടങ്ങിയ കനത്ത മഴ ഇന്നലെ രാത്രിയും തുടരുകയാണ്. ചുരം റോഡിലേക്ക് മലവെള്ളം ഒലിച്ചു വന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇതേത്തുടർന്ന് മണ്ണാർക്കാട് ആശുപത്രിയിലേക്കുള്ള രോഗികളടക്കം വഴിയിൽ കുടുങ്ങി. പലയിടത്തും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. മന്തംപൊട്ടി ഭാഗത്താണ് ഗതാഗതം തടസ്സപ്പെട്ടത്. ജലനിരപ്പ് ഉയർന്നതോടെ മന്തംപൊട്ടി പാലത്തിന് മുകളിലൂടെയാണ് വെള്ളമൊഴുകുന്നത്. വനത്തിൽ ഉരുൾപൊട്ടിയതാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നാണ് കരുതുന്നത്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ കണ്ണൂർ ജില്ലയിലെ കാഞ്ഞിരക്കൊല്ലി ഇക്കോ ടൂറിസം മേഖലയിലേക്കുള്ള പ്രവേശനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു
ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും 14ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലും 15ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് ടീമുകളെ സംസ്ഥാനത്ത് വിന്യസിക്കും. നിലവിലുള്ള രണ്ട് ടീമുകൾക്ക് പുറമെയാണിത്.



source https://www.sirajlive.com/heavy-rain-vigilance-in-13-districts.html

Post a Comment

Previous Post Next Post