ലണ്ടൻ | അമേരിക്കയുടെ ചുവടുപിടിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് ബ്രിട്ടീഷ് സർക്കാറും. പുതിയ റിപോർട്ട് പ്രകാരം, 800 പേരെ യു കെസർക്കാർ ഇതിനകം നാടുകടത്തി. ഈ സാഹചര്യത്തെ ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്. ഇന്ത്യയിൽ നിന്ന് ഉൾപ്പെടെ വിദ്യാർഥി വിസകളിൽ യു കെയിൽ നിരവധി പേർ എത്തിയിട്ടുണ്ട്. ഇവർക്ക് അവിടെ തൊഴിൽ ചെയ്യുന്നതിന് നിയന്ത്രണങ്ങളുണ്ട്. അനധികൃതമായി ബ്രിട്ടനിൽ ജോലി ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ലേബർ പാർട്ടി ഭരണകൂടം. ഇതിന്റെ ഭാഗമായി ഇന്ത്യൻ റസ്റ്റോറന്റുകൾ, കടകൾ, കാർ വാഷിംഗ് കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധനകൾ ആരംഭിച്ചു.
ബ്രിട്ടീഷ് ഹോം സെക്രട്ടറി അവെറ്റ് കൂപ്പറിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനയിൽ നിരവധി അനധികൃത തൊഴിലാളികളെ കണ്ടെത്തിയതായാണ് റിപോർട്ട്. 828 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 609 പേരെ അറസ്റ്റ് ചെയ്തു. നോർത്തേൺ ഇംഗ്ലണ്ടിലെ ഇന്ത്യൻ റസ്റ്റോറന്റിൽ നിന്ന് മാത്രം നാല് പേർ അറസ്റ്റിലായി.
കുടിയേറ്റ നിയമങ്ങൾ അനുസരിക്കാനും നടപ്പാക്കാനും എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് കൂപ്പർ അറിയിച്ചു. ജീവൻ പോലും അപായപ്പെടുത്തി രാജ്യത്തെത്തി ജോലിചെയ്യുന്നവർ കുടിയേറ്റ സംവിധാനങ്ങൾക്കും സമ്പദ്‌വ്യവസ്ഥക്കും വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റക്കാർക്കെതിരെ രാജ്യം കർശന നിലപാട് സ്വീകരിക്കുന്നുണ്ടെന്നു തെളിയിക്കുന്നതിൽ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറിനു മേൽ വലിയ സമ്മർദമാണുള്ളതെന്നാണ് റിപോർട്ട്.
source https://www.sirajlive.com/britain-follows-the-path-of-the-us-deporting-immigrants.html
إرسال تعليق