അമേരിക്ക പിരിച്ചുവിടല്‍ ഭീഷണിയില്‍

സര്‍ക്കാറിന്റെ സാമ്പത്തിക ബാധ്യത കുറക്കാന്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് അമേരിക്കയിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. ഊര്‍ജം, ആരോഗ്യം, കൃഷി, സൈനികരുടെ പരിചരണം തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന പതിനായിരത്തോളം ജീവനക്കാരെ ഇതിനകം പിരിച്ചുവിട്ടതായാണ് റിപോര്‍ട്ട്. അടുത്ത ആഴ്ചയോടെ, നികുതി പിരിവ് ഏജന്‍സിയായ ഇന്റേണല്‍ റവന്യൂ സര്‍വീസിലെ ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്നാണറിയുന്നത്. പിരിച്ചുവിടലിന്റെ ആദ്യഘട്ടം മാത്രമാണിതെന്നും മറ്റു മേഖലകളിലേക്കും ഇത് വ്യാപിക്കുമെന്നുമാണ് അമേരിക്കന്‍ മാധ്യമങ്ങളുടെ റിപോര്‍ട്ട്. യു എസില്‍ രണ്ട് ലക്ഷത്തോളം ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണെന്നാണ് വിവരം. ട്രംപും അദ്ദേഹത്തിന്റെ ഉപദേശകനായ ഇലോണ്‍ മസ്‌കും ചേര്‍ന്നാണ് കൂട്ട പിരിച്ചുവിടല്‍ തയ്യാറാക്കിയത്. സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പിന്റെ തലവനാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്.

ഭരണപരമായി ചെലവ് ചുരുക്കുക മാത്രമല്ല കൂട്ട പിരിച്ചുവിടലിലൂടെ ട്രംപ് ഉദ്ദേശിക്കുന്നതെന്നും സിവില്‍ സര്‍വീസില്‍ വിശ്വസ്തരെ മാത്രം ഉള്‍പ്പെടുത്തുന്നതിന് വഴിയൊരുക്കുക കൂടിയാണ് ലക്ഷ്യമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ട്രംപിന്റെ ഈ നടപടിക്കെതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് ഫെഡറല്‍ ജീവനക്കാരുടെ യൂനിയനുകള്‍. രാഷ്ട്രീയ ഇടപെടലുകളില്ലാതെ ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ പിന്തുണയില്‍ ജീവനക്കാര്‍ക്ക് തൊഴിലെടുക്കാന്‍ പറ്റുന്ന അവസരം ലഭ്യമാക്കുന്നതിന് രംഗത്തിറങ്ങുമെന്നാണ് പിരിച്ചുവിടല്‍ നടപടിയോട് പ്രതികരിക്കവെ അമേരിക്കല്‍ ഫെഡറേഷന്‍ ഓഫ് ഗവണ്മെന്റ് എംപ്ലോയീസ് (എ എഫ് ജി ഇ) പ്രസിഡന്റ് എവററ്റ് കെല്ലി വ്യക്തമാക്കിയത്. തൊഴിലാളികള്‍ക്ക് ന്യായമായി ലഭിക്കേണ്ട എല്ലാ അവകാശങ്ങളും നിഷേധിച്ചും നിയമം അനുശാസിക്കുന്ന ഒരു നടപടിക്രമവും പാലിക്കാതെയുമാണ് പിരിച്ചുവിടലെന്ന് എവററ്റ് കെല്ലി ചൂണ്ടിക്കാട്ടി. എട്ട് ലക്ഷത്തിലധികം ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് എ എഫ് ജി ഇ. അതേസമയം ഒരു മുതലാളിത്ത രാജ്യത്ത് ഇത്തരം പ്രതിഷേധങ്ങളും നിയമപരമായ പോരാട്ടവും എത്രത്തോളം ഫലപ്പെടുമെന്ന കാര്യത്തില്‍ നിയമജ്ഞര്‍ തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ലോകത്തെ പല കോര്‍പറേറ്റ് കമ്പനികളും നേരത്തേ തന്നെ തുടങ്ങിയിട്ടുണ്ട് ജോലിക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് സാമ്പത്തിക ബാധ്യത കുറക്കുന്ന നടപടി. ഗൂഗിള്‍, ആമസോണ്‍, ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ, എക്‌സ് തുടങ്ങി പല അമേരിക്കന്‍ കമ്പനികളും ഇതിനകം ധാരാളം ജീവനക്കാരെ പിരിച്ചുവിട്ടു. ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ആമസോണ്‍ ഇന്ത്യയില്‍ ഉള്‍പ്പെടെ 18,000ത്തോളം ജീവനക്കാരെയാണ് (ഏകദേശം മൂന്ന് ശതമാനം) 2023 ആദ്യത്തില്‍ പിരിച്ചുവിട്ടത്. അമേരിക്കന്‍ കമ്പനികളുടെ ഈ നടപടി ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളടക്കം നിരവധി വിദേശ ജോലിക്കാരെയും ബാധിച്ചു. മുതലാളിത്ത രാജ്യമായ അമേരിക്കയില്‍, തൊഴില്‍ ചെയ്യുന്ന കാലത്ത് ജീവനക്കാര്‍ക്ക് വേതനവും ആനുകൂല്യങ്ങളും നല്‍കുന്നതിനപ്പുറം മറ്റു സംരക്ഷണങ്ങളൊന്നും നല്‍കുന്നില്ല. സാധാരണഗതിയില്‍ പിരിച്ചുവിടുമ്പോള്‍ നല്‍കേണ്ട ആനുകൂല്യങ്ങളും അടിസ്ഥാന മാനുഷിക പരിഗണനയും നല്‍കാതെയാണ് കാലങ്ങളായി തങ്ങളെ സേവിക്കുന്ന ജോലിക്കാരെ സ്ഥാപനങ്ങളില്‍ നിന്ന് പടിയിറക്കുന്നത്.

ആഗോള തലത്തില്‍ അനുഭവപ്പെടുന്ന സാമ്പത്തിക മാന്ദ്യവും കൊവിഡാനന്തര വിപണിയിലെ മാറ്റങ്ങളുമാണ് കമ്പനികള്‍ ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതിന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍. നിര്‍മിത ബുദ്ധി (എ ഐ)യുടെ വളര്‍ച്ചയും ഇതിലൊരു പ്രധാന ഘടകമാണ്. 2027നകം ലോകത്തെ തൊഴില്‍ മേഖല വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകുകയും മനുഷ്യന്‍ ചെയ്തുവരുന്ന പല ജോലികളും കുറഞ്ഞ ചെലവിലും സമയത്തിനുള്ളിലും നിര്‍മിത ബുദ്ധി ചെയ്യുന്ന സാഹചര്യം സംജാതമാകുകയും ചെയ്യുമെന്നാണ് ലോക ഇക്കോണമിക് ഫോറം 2023ല്‍ നടത്തിയ പഠന റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. വലിയ അളവിലുള്ള ഡാറ്റ അതിവേഗത്തില്‍ മനസ്സിലാക്കാനും ഡാറ്റകള്‍ തമ്മിലുള്ള സൂക്ഷ്മ ബന്ധങ്ങള്‍ കണ്ടെത്താനും നിര്‍മിത ബുദ്ധികള്‍ക്ക് കഴിയും. നിര്‍മിത ബുദ്ധിയുടെ വളര്‍ച്ചയില്‍ 2027ഓടെ 14 ദശലക്ഷം തൊഴിലുകള്‍ ഇല്ലാതാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലും ഇത് വന്‍തോതില്‍ പ്രതിഫലിക്കും. കസ്റ്റമര്‍ സര്‍വീസ് മേഖലയിലെ 70 ശതമാനം ആശയവിനിമയങ്ങളും സമീപ ഭാവിയില്‍ എ ഐ ഏറ്റെടുക്കുമെന്ന് ടെക്‌നോളജി ഭീമന്‍ ആക്‌സഞ്ചര്‍ നടത്തിയ പഠനം കാണിക്കുന്നു.
മനുഷ്യരുടെ ജോലി നഷ്ടപ്പെടുത്തുമെന്ന ആശങ്കയില്‍ ആധുനിക യന്ത്രസംവിധാനങ്ങളോട് പുറംതിരിഞ്ഞു നിന്നിരുന്നു ഒരു കാലത്ത് കമ്മ്യൂണിസം പോലുള്ള പ്രത്യയശാസ്ത്രങ്ങള്‍. കമ്പ്യൂട്ടര്‍വത്കരണം പോലും അവര്‍ ശക്തിയായി എതിര്‍ത്തു. ഇന്നു പക്ഷേ, അത്തരം പ്രസ്ഥാനങ്ങളും സാങ്കേതിക വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ വന്‍തോതില്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സാങ്കേതിക വളര്‍ച്ചയുടെ മുന്നേറ്റത്തോട് പുറംതിരിഞ്ഞു നില്‍ക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ഒരു പ്രസ്ഥാനത്തിനും സാധിക്കുകയില്ല. അതുമായി സമരസപ്പെടുക മാത്രമാണ് പോംവഴി. ഈ പ്രക്രിയയില്‍ ലാഭങ്ങളും നഷ്ടങ്ങളുമുണ്ടാകും. “ചെറിയ മത്സ്യങ്ങളെ വലിയ മത്സ്യങ്ങള്‍ ഭക്ഷിക്കുകയല്ല, വേഗം കുറഞ്ഞ മത്സ്യങ്ങളെ വേഗം കൂടിയ മത്സ്യങ്ങള്‍ ഭക്ഷിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെ’ന്നാണ് സാങ്കേതിക വളര്‍ച്ച മൂലം സംഭവിക്കുന്ന തൊഴില്‍നഷ്ടങ്ങളെക്കുറിച്ച് വേള്‍ഡ് ഇക്കോണമിക് ഫോറം എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ക്ലോസ് ഷ്വാബ് അഭിപ്രായപ്പെട്ടത്. അതേസമയം നിര്‍മിത ബുദ്ധിക്ക് നിര്‍വഹിക്കാന്‍ സാധിക്കാത്ത, മനുഷ്യന്റെ മാത്രം പ്രത്യേകതയായ സാമൂഹിക ബുദ്ധി, സര്‍ഗാത്മക ചിന്ത, സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ് തുടങ്ങിയ ഗുണങ്ങളുടെ പിന്‍ബലത്തോടെ നിര്‍വഹിക്കേണ്ട ജോലികള്‍ പലതുമുണ്ട്. ഇത്തരം മേഖലകളിലെ തൊഴില്‍ രംഗത്ത് ആധുനിക സാങ്കേതിക മുന്നേറ്റം ഒരു ഭീഷണിയും സൃഷ്ടിക്കില്ല.



source https://www.sirajlive.com/america-under-threat-of-dismissal.html

Post a Comment

Previous Post Next Post