പിന്നാക്ക സംവരണം; കോടതി കാവല്‍ നില്‍ക്കണം

സംവരണം എന്നും രാജ്യത്ത് ഒരു വിവാദ വിഷയമായിരുന്നു. പട്ടികജാതി- പട്ടികവര്‍ഗ സംവരണം ഭരണഘടനയില്‍ വ്യവസ്ഥ ചെയ്യുന്നതിനെതിരായ അഭിപ്രായം ഭരണഘടനാ നിര്‍മാണ സഭയില്‍ ശക്തമായുണ്ടായിരുന്നു. ജാതി സംവരണം അനാവശ്യമാണെന്ന് വാദിച്ചവര്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ തന്നെ ഉണ്ടായിരുന്നു എന്നുള്ളത് ചരിത്രസത്യമാണ്.

പട്ടികജാതി- പട്ടികവര്‍ഗ സംവരണത്തോടൊപ്പം പിന്നാക്ക സംവരണവും വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പിന്നാക്ക ജനവിഭാഗങ്ങള്‍ നടത്തിയ നീണ്ട പ്രക്ഷോഭങ്ങളുടെ ഒടുവിലായിരുന്നു 1990കളില്‍ മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് പുറത്തുവന്നത്. ഇതിനെ തുടര്‍ന്ന് ശക്തവും വ്യാപകവുമായ പ്രക്ഷോഭമാണ് സവര്‍ണ നേതാക്കള്‍ ഈ രാജ്യത്ത് അഴിച്ചുവിട്ടത്. പല പ്രമുഖ പാര്‍ട്ടികളും മണ്ഡല്‍ കമ്മീഷന് എതിരായ സമീപനമാണ് അന്ന് ആദ്യം സ്വീകരിച്ചത്. മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടിനെതിരായ നിലപാട് ആദ്യം സ്വീകരിച്ചിരുന്ന കോണ്‍ഗ്രസ്സും മറ്റ് ചില ഇടത്-ജനാധിപത്യ പാര്‍ട്ടികളും പിന്നീടാണ് അവരുടെ നിലപാടില്‍ മാറ്റം വരുത്തുകയും മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടും അതിന്റെ അടിസ്ഥാനത്തിലുള്ള പിന്നാക്ക സംവരണവുമെല്ലാം അംഗീകരിക്കുകയും ചെയ്തത്.

രാജ്യത്ത് നിലവിലുള്ള പിന്നാക്ക സംവരണം 27 ശതമാനമാണ്. എന്നാല്‍ ഇപ്പോഴും രാജ്യവ്യാപകമായി 17 ശതമാനത്തിനകത്താണ് പിന്നാക്ക സംവരണം ഉദ്യോഗങ്ങളിലും മറ്റും നല്‍കാന്‍ കഴിഞ്ഞിട്ടുള്ളത് എന്ന യാഥാര്‍ഥ്യം വിസ്മരിച്ചിട്ട് കാര്യമില്ല. നിലവിലുള്ള പിന്നാക്ക സംവരണം തന്നെ സവര്‍ണ കേന്ദ്രങ്ങള്‍ ഇപ്പോഴും അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. പിന്നാക്ക സംവരണം ഭരണത്തിലും ഉദ്യോഗത്തിലും വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലുമെല്ലാം ലഭിച്ചേ മതിയാകൂ. പിന്നാക്ക സംവരണം വ്യാപകമായി അട്ടിമറിക്കപ്പെടുന്നുണ്ടെങ്കിലും ഏതാനും സംസ്ഥാനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പിന്നാക്ക സംവരണം ഏര്‍പ്പെടുത്തി നിയമം പാസ്സാക്കുകയുണ്ടായി. രാജ്യത്ത് ഏതാണ്ട് ഒന്നര ഡസനില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ പിന്നാക്ക സംവരണം ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പുകളില്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ഏര്‍പ്പെടുത്തിയ ഈ പിന്നാക്ക സംവരണത്തെ ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ ഹരജിയുടെ അപ്പീലിലാണ് ഐതിഹാസികമായ സുപ്രീം കോടതിയുടെ നിരീക്ഷണം പുറത്തുവന്നിരിക്കുന്നത്. “നമ്മുടെ രാജ്യത്ത് പിന്നാക്ക സംവരണം ഇന്ന് ഒരു ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റ്പോലെയായി മാറിയിരിക്കുകയാണ്. അകത്ത് കയറിയവര്‍ പുറമെ നിന്ന് ആരെയും ഈ കമ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിപ്പിക്കുന്നില്ല. ഇതിലെ സീറ്റുകള്‍ തങ്ങളുടെ കുത്തകയാണെന്നും മറ്റാര്‍ക്കും ഇതിന് അവകാശമില്ലെന്നുമാണ് ഇവര്‍ (സംവരണവിരുദ്ധര്‍) പറയുന്നതെ’ന്നാണ് പരമോന്നത കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. രാജ്യത്തെ സംവരണം ട്രെയിനിലെ റിസര്‍വേഷന്‍ പോലെയാണെന്നും പിന്നീടാരും അതില്‍ കയറരുതെന്നുമാണ് ട്രെയിനിന്റെ അകത്തുള്ളവര്‍ ആഗ്രഹിക്കുന്നതെന്നുമുള്ള കോടതി നിരീക്ഷണം വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളിലെ ഒ ബി സി സംവരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് സൂര്യകാന്ത് മേല്‍ നിരീക്ഷണം നടത്തിയത്. രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വളരെ കൂടുതല്‍ ആളുകള്‍ സമൂഹത്തിലുണ്ട്. അവര്‍ക്കെന്തുകൊണ്ട് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നില്ല? കുറച്ച് വിഭാഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് ആനുകൂല്യം ലഭിക്കുന്നത്. സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥരാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒ ബി സി ക്വാട്ട സംബന്ധിച്ച നിയമയുദ്ധം നടക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് അനന്തമായി നീണ്ടുപോകുകയാണ്. 2016-17 വര്‍ഷത്തിലാണ് അവസാനമായി മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഒ ബി സി വിഭാഗത്തിന് 27 ശതമാനം സംവരണം ഉറപ്പാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് 2021ല്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഈ വിഷയം പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജെ കെ ബാന്തിയ കമ്മീഷന്‍ സമര്‍പ്പിച്ച റിപോര്‍ട്ടും അതിലെ ശിപാര്‍ശകളും നീണ്ട നിയമയുദ്ധത്തിലേക്ക് നയിച്ചതുമൂലമാണ് 2022ല്‍ നടക്കേണ്ട പ്രാദേശിക തിരഞ്ഞെടുപ്പ് അനിശ്ചിത കാലത്തേക്ക് നീളാന്‍ കാരണമായത്. മഹാരാഷ്ട്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കമ്മീഷന്‍ ഒ ബി സി വിഭാഗങ്ങളുടെ രാഷ്ട്രീയ പിന്നാക്കാവസ്ഥ പരിഗണിച്ചില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കര നാരായണന്‍ വാദിച്ചു. കൂടുതല്‍ പിന്നാക്കാവസ്ഥയിലുള്ള വിഭാഗങ്ങളെ കണ്ടെത്തി അവരെക്കൂടി സംവരണ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടത് സംസ്ഥാനങ്ങളുടെ കടമയാണെന്ന് കോടതി പ്രതികരിച്ചു.

ഒ ബി സി സംവരണ വിഷയം മൂലം ഈ കേസുകള്‍ ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, നാലാഴ്ചക്കകം തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. കോടതി നിര്‍ദേശം മഹാരാഷ്ട്രക്ക് വലിയ ആശ്വാസമാണ്. ഒ ബി സി ക്വാട്ട വിഷയത്തില്‍ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ നിലനിന്നിരുന്ന ഒ ബി സി സംവരണങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നാല് മാസത്തിനകം തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കണമെന്ന കോടതി നിര്‍ദേശവും ജനാധിപത്യത്തിന് ഗുണം ചെയ്യുന്നതാണ്. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ ഈ സമയത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിച്ചില്ലെങ്കില്‍ കാലാവധി നീട്ടാന്‍ അപേക്ഷ സമര്‍പ്പിക്കാമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

രാഷ്ട്രീയ, ഭരണ മേഖലകളില്‍ മഹാഭൂരിപക്ഷം സീറ്റുകളും കൈയാളുന്ന രാജ്യത്തെ മുന്നാക്ക- സവര്‍ണ വിഭാഗങ്ങള്‍ പിന്നാക്ക സംവരണത്തിന് സ്വമനസ്സാലെ അംഗീകാരം നല്‍കുക പ്രയാസകരമാണ്. അതുകൊണ്ട് തന്നെയാണ് മഹാരാഷ്ട്രയിലെ ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പിലെ പിന്നാക്ക സംവരണം തടയാന്‍ ഹരജിയുമായി ഇവര്‍ ഉന്നത കോടതികളെ സമീപിച്ചത്. തങ്ങള്‍ കൈവശംവെച്ചിട്ടുള്ള സ്ഥാനങ്ങള്‍ ഒരിക്കലും പിന്നാക്കക്കാര്‍ക്ക് വിട്ടുകൊടുക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകുകയില്ല. പരമോന്നത കോടതി നിരീക്ഷിച്ചതുപോലെ ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റിനകത്ത് സീറ്റ് നേടിയെടുത്ത ഇവര്‍ മറ്റാരെയും അതിനകത്തേക്ക് പ്രവേശിപ്പിക്കുകയില്ല.

രാജ്യത്ത് പിന്നാക്ക ജനവിഭാഗമാണ് ജനസംഖ്യയില്‍ മഹാഭൂരിപക്ഷവും. നിലവിലെ പിന്നാക്ക സംവരണം 27 ശതമാനമാണ്. ജാതിസര്‍വേ നടത്തി ബിഹാറിനെ പോലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ജനസംഖ്യാടിസ്ഥാനത്തിലുള്ള സംവരണം നിശ്ചയിച്ചാല്‍ അത് നാല്‍പ്പതോ നാല്‍പ്പത്തിയഞ്ചോ ശതമാനമായി ഉയരും. നിലവിലുള്ള 27 ശതമാനം പിന്നാക്ക സംവരണം പോലും നല്‍കാന്‍ തയ്യാറാകാത്ത രാജ്യത്തെ സവര്‍ണ ലോബികള്‍ ഇത് ഒരിക്കലും അനുവദിക്കാന്‍ തയ്യാറാകുകയില്ല. അതുകൊണ്ട് തന്നെ രാജ്യത്തെ പരമോന്നത കോടതിയുടെ ശക്തമായ ഇടപെടല്‍ കൊണ്ട് മാത്രമേ പിന്നാക്ക സംവരണം സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ രാജ്യത്തെ മഹാ ഭൂരിപക്ഷം വരുന്ന പാവപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങളുടെ ഏക അത്താണി പരമോന്നത കോടതി തന്നെയാണ്.



source https://www.sirajlive.com/backward-reservation-court-should-stand-guard.html

Post a Comment

Previous Post Next Post