മഴക്കാല ദുരന്തങ്ങള്‍ക്കെതിരെ അതീവ ജാഗ്രത

കാലവര്‍ഷം ഇത്തവണ നേരത്തേ എത്തി; എട്ട് ദിവസം മുമ്പേ. കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ഒന്നോടെയും (ഇടവപ്പാതി) തുലാവര്‍ഷം ഒക്ടോബര്‍ പാതിയോടെയുമെന്നാണ് പൊതുവെയുള്ള സങ്കല്‍പ്പം. അതാണ് പതിവും. മേയ് 27ന് എത്തുമെന്നായിരുന്നു കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. ആ പ്രവചനത്തെയും മുന്‍കടന്ന് അതിനും നാല് ദിവസം മുമ്പേ തുടങ്ങി മഴ. പതിനാറ് വര്‍ഷത്തിനു ശേഷം ഇതാദ്യമാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇടവപ്പാതിക്കു മുമ്പേ എത്തുന്നത്. 2019ലായിരുന്നു നേരത്തേ ഇങ്ങനെ ഒരനുഭവം. കേരളത്തിലെ കാലവര്‍ഷത്തെ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ മഴയുടെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നത്. കേരളത്തില്‍ തുടക്കമിടുന്ന കാലവര്‍ഷം പിന്നീട് വടക്കോട്ട് നീങ്ങി രാജ്യത്താകെ വ്യാപിക്കുകയാണ് ചെയ്യാറുള്ളത്. ജൂണില്‍ കേരള തീരത്തെത്തുന്ന മഴ സെപ്തംബറോടെയാണ് കശ്മീര്‍ ഭാഗത്തെത്തിച്ചേരുന്നത്.
നിനച്ചിരിക്കാതെ എത്തിയ അതിശക്തമയ മഴ കനത്ത നഷ്ടമുണ്ടാക്കി. പ്രത്യേകിച്ചും കര്‍ഷകര്‍ക്ക്. വയലുകള്‍ ഉഴുതുമറിച്ച് നെല്‍കൃഷിക്ക് പാകപ്പെടുത്തിയ ഇടങ്ങളില്‍ വെള്ളം നിറഞ്ഞ് കൃഷി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. കപ്പ, വാഴ, പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ കൃഷിചെയ്തവര്‍ക്ക് വയലുകള്‍ വെള്ളം നിറഞ്ഞതു മൂലം കൃഷി നശിച്ചത് കനത്ത ആഘാതമായി. വായ്പയെടുത്ത് കൃഷിയിറക്കിയവരാണ് പലരും. മഴക്കാലത്തിനു മുമ്പേ ചെയ്തു തീര്‍ക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ പലയിടങ്ങളിലും എങ്ങുമെത്താതെ കിടക്കുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് കേരളത്തിലുള്‍പ്പെടെ രാജ്യത്തെ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നത്. ഈ മുന്നറിയിപ്പിനെയും പ്രവചനത്തെയും അടിസ്ഥാനമാക്കിയാണ് മഴക്കാല മുന്നൊരുക്കങ്ങള്‍ നടത്തിവരാറുള്ളത്. പക്ഷേ, പ്രകൃതിയെ നിയന്ത്രിക്കുന്നത് മനുഷ്യനല്ലല്ലോ.

ഇക്കൊല്ലം പതിവില്‍ കൂടുതല്‍ മഴ ലഭിക്കില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. ഇത് പ്രതീക്ഷക്ക് വകനല്‍കുന്നു. രാജ്യത്ത് വര്‍ഷിക്കുന്ന മഴയുടെ എഴുപത് ശതമാനവും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷ ഘട്ടത്തിലാണ് ലഭിക്കുന്നത്. 2,924.7 മില്ലി മീറ്ററാണ് ശരാശരി കേരളത്തില്‍ ഒരു വര്‍ഷം ലഭിക്കുന്ന മഴ. ഇതില്‍ 2,049.2 മില്ലി മീറ്ററും തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷ സീസണിലാണ് വര്‍ഷിക്കുന്നത്. ഇതിനെ ആശ്രയിച്ചാണ് കര്‍ഷകര്‍ പൊതുവെ കൃഷിയിറക്കുക. കുടിവെള്ള ലഭ്യതയും കാലവര്‍ഷത്തെ ആശ്രയിച്ചു തന്നെ. മഴ കുറഞ്ഞാല്‍ കുടിവെള്ള ലഭ്യത കുറയും. ലോകത്തെ ഏറ്റവും വലിയ നെല്ലുത്പാദക രാജ്യമാണ് ഇന്ത്യ. മഴ ആവശ്യത്തിനു ലഭിച്ചാല്‍ മികച്ച നെല്ലുത്പാദനം പ്രതീക്ഷിക്കാവുന്നതാണ്. രാജ്യത്തെ സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാന ഘടകമായാണ് കാലവര്‍ഷം വിലയിരുത്തപ്പെടുന്നത്.

ചെറിയ തോതില്‍ തുടങ്ങി ക്രമേണ മഴ ശക്തിപ്പെടുകയാണ് സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ പതിവ്. ഇത്തവണ തുടക്കം തന്നെ അതിതീവ്ര മഴയോടെയാണ്. കഴിഞ്ഞ നാല് ദിവസത്തെ മഴയില്‍ മിക്ക നദികളിലും ജലനിരപ്പ് വന്‍തോതില്‍ ഉയര്‍ന്നു. കരകവിഞ്ഞ് സമീപ പ്രദേശങ്ങളിലെ വയലുകളും മറ്റും നിറഞ്ഞിട്ടുണ്ട് പല പ്രദേശങ്ങളിലും. കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, കോട്ടയത്തെ മീനച്ചില്‍, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നീ നദികളില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൂടുതല്‍ നദികളില്‍ വെള്ളം ഉയരാനും അലര്‍ട്ട് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. അപകടം പതിയിരിക്കുന്ന ഇത്തരം നദികളില്‍ ഇറങ്ങുകയോ നദി മുറിച്ചു കടക്കുകയോ ചെയ്യരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു. തീരത്തോട് ചേര്‍ന്നു താമസിക്കുന്നവര്‍ സദാസമയം കടുത്ത ജാഗ്രത പാലിക്കണം. വിനോദ സഞ്ചാരം പോലുള്ള അനിവാര്യമല്ലാത്ത യാത്രകളും ഒഴിവാക്കേണ്ടതാണ്. ഇന്നലത്തെ റിപോര്‍ട്ടനുസരിച്ച് ഇടുക്കിയിലെ ലോവര്‍ പെരിയാര്‍ അണക്കെട്ടില്‍ ജലസംഭരണ ശേഷിയുടെ 98.11 ശതമാനവും കല്ലാര്‍കുടി അണക്കെട്ടില്‍ 95.74 ശതമാനവും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഈ അണക്കെട്ടുകളിലും പത്തനംതിട്ടയിലെ മൂഴിയാര്‍, ഇടുക്കിയിലെ ഇരട്ടയാര്‍ അണക്കെട്ടുകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

മഴ കനത്തതോടെ വെള്ളക്കെട്ടുകളില്‍ വീണും വൈദ്യുതി കമ്പികള്‍ പൊട്ടിയും വീടുകള്‍ തകര്‍ന്നു വീണുമുള്ള അപകടങ്ങള്‍ സംസ്ഥാനത്തിന്റെ നാനാഭാഗത്ത് നിന്നും റിപോര്‍ട്ട് ചെയ്യപ്പെടുന്നു. കുട്ടികളാണ് കൂടുതലും വെള്ളക്കെട്ടുകളില്‍ വീണ് അപകടത്തില്‍ പെടുന്നത്. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് അതീവ ജാഗ്രത വേണം. മഴ മാത്രമല്ല, അശ്രദ്ധ കൂടിയാണ് പല ദുരന്തങ്ങളും സൃഷ്ടിക്കുന്നത്. നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന അതിതീവ്രമഴ അപകടത്തിന്റെ തോത് വര്‍ധിപ്പിക്കും. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം വയനാട്ടില്‍ ഉരുള്‍പൊട്ടിയത് അതിതീവ്രമഴയെ തുടര്‍ന്നായിരുന്നു. തീരദേശങ്ങളില്‍ ശക്തമായ തിരമാലകള്‍ ആഞ്ഞടിച്ചുള്ള ദുരന്തങ്ങള്‍ക്കും സാധ്യതയുണ്ട്.

മഴയോടൊപ്പം കാറ്റും അടിച്ചുവീശുന്നതിനാല്‍ മരങ്ങളും പരസ്യ ബോര്‍ഡുകളും വീണും അപകടങ്ങളുണ്ടാകുന്നു. കഴിഞ്ഞ ദിവസം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം അപകടങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു. റെയില്‍പ്പാളത്തിലേക്ക് കൂറ്റന്‍ മരങ്ങള്‍ കടപുഴകി വീണത് കാരണം കോഴിക്കോട്ടും ആലുവയിലും റെയില്‍ ഗതാഗതത്തിന് മണിക്കൂറുകളോളം തടസ്സം നേരിട്ടു. സംസ്ഥാനത്തെ റോഡുകളുടെ ഇരുവശങ്ങളിലും കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ വ്യാപകമാണ്. താങ്ങി നിര്‍ത്തുന്ന കാലുകള്‍ ജീര്‍ണിച്ച് ഏതവസരത്തിലും തകര്‍ന്നു വീഴാന്‍ സാധ്യതയുള്ളതാണ് നല്ലൊരു പങ്കും. ഇവ സുരക്ഷിതമാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുന്ന കാര്യത്തില്‍ തദ്ദേശ ഭരണാധികാരികളുടെ ഭാഗത്ത് നിന്ന് കടുത്ത അലംഭാവമാണ് കണ്ടുവരുന്നത്. ദുരന്തം സംഭവിച്ച ശേഷം നിയമ നടപടികള്‍ സ്വീകരിക്കുന്നതിലുപരി, അപകടം വരാതെ സൂക്ഷിക്കാനുള്ള ജാഗ്രതയാണ് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്.



source https://www.sirajlive.com/extreme-caution-against-monsoon-disasters.html

Post a Comment

Previous Post Next Post