മസ്ജിദുല്‍ അഖ്‌സയില്‍ മൂന്നാം ദിവസവും ഇസ്‌റാഈല്‍ സേനയുടെ അഴിഞ്ഞാട്ടം; നൂറുകണക്കിന് പേര്‍ക്ക് പരുക്ക്

ജറൂസലം | മസ്ജിദുല്‍ അഖ്‌സയില്‍ ആരാധനക്കെത്തിയ ഫലസ്തീനികള്‍ക്ക് നേരെ ഇസ്‌റാഈലി സൈന്യത്തിന്റെ അതിക്രമം മൂന്നാം ദിവസവും. റബ്ബര്‍ ബുള്ളറ്റ്, കണ്ണീര്‍ വാതകം, ബോംബ് തുടങ്ങിയവ സൈന്യം ഉപയോഗിച്ചു. നൂറുകണക്കിന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

അധിനിവിഷ്ട കിഴക്കന്‍ ജറൂസലം നഗരത്തിലൂടെ തീവ്ര ജൂത സംഘടന മാര്‍ച്ച് ആസൂത്രണം ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു സംഘര്‍ഷം. 1967ല്‍ കിഴക്കന്‍ ജറൂസലം ഇസ്‌റാഈല്‍ പിടിച്ചെടുത്തത് ആഘോഷിക്കുന്ന ജറൂസലം ഡേ ഫ്ലാഗ് മാര്‍ച്ചാണ് തീവ്ര ജൂത സംഘടന ആസൂത്രണം ചെയ്തത്. പിടിച്ചെടുത്ത കിഴക്കന്‍ ജറൂസലം പിന്നീട് ഇസ്‌റാഈലിനോട് ഏകപക്ഷീയമായി കൂട്ടിച്ചേര്‍ത്തിരുന്നു. ഈ നടപടി അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിട്ടില്ല.

ഇന്നുണ്ടായ സൈന്യത്തിന്റെ അതിക്രമത്തില്‍ 305 പേര്‍ക്കെങ്കിലും പരുക്കേറ്റതായി ഫലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു. അഖ്‌സ മസ്ജിദ് വളപ്പിലും അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലെ പഴയ നഗരത്തിലുമായിരുന്നു ഇസ്‌റാഈല്‍ സേന ഫലസ്തീനികളെ ലക്ഷ്യമിട്ടത്. പരുക്കേറ്റവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്.



source http://www.sirajlive.com/2021/05/10/478501.html

Post a Comment

أحدث أقدم