കെ സുരേന്ദ്രന്‍ ഹാജരായി; ചോദ്യം ചെയ്യല്‍ ആരംഭിച്ചു

തൃശൂര്‍ | കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11 മണിയോടെയാണ് ജില്ലയിലെ പ്രാദേശിക നേതാക്കള്‍ക്കൊപ്പം തൃശൂര്‍ പോലീസ് ക്ലബ്ബിലെത്തിയത്. ചോദ്യം ചെയ്യല്‍ ഏതാനും മിനുട്ടുകള്‍ക്കകം തന്നെ ആരംഭിച്ചു. കൊടകര കേസില്‍ തനിക്കെതിരായ നീക്കം പാര്‍ട്ടിയെ അപമാനിക്കാനാണെന്ന് പോലീസ് ക്ലബ്ബ് പരിസരത്ത് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞു. കൊടകരയിലേത് കള്ളപ്പണകേസല്ല. ഒരു കവര്‍ച്ചാ കേസ് മാത്രമാണ്‌. തന്റെ ചോദ്യം ചെയ്യല്‍
രാഷ്ട്രീയ യജമാനന്‍മാരെ സംതൃപ്തിപ്പെടുത്താനുള്ള പോലീസിന്റെ നീക്കമാണിത്. കേസില്‍ തനിക്കൊരു പങ്കുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഗവര്‍ണര്‍ സത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഉപവാസമിരിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി അതിക്രമം നടക്കുന്ന സംസ്ഥാനമായി മാറി.

വ്യാപാരികള്‍ മനുഷ്യരാണ്. ജീവിക്കാന്‍ വേണ്ടിയാണ് അവര്‍ സമരം ചെയ്യുന്നത്. കട തുറക്കുമെന്ന പറഞ്ഞ വ്യാപാരികളോട് കാണിച്ച് തരാമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ നടപടി പ്രതിഷേധാര്‍ഹമാണ്. കൊവിഡ് പ്രോട്ടോകോള്‍ കേരളത്തില്‍ അശാസ്ത്രീയമാണെന്ന് ഐ എം എ അടക്കം പറഞ്ഞിട്ടുണ്ട്. വ്യാപാരികള്‍ കട തുറക്കാന്‍ തീരുമാനിച്ചാല്‍ അവരെ സഹായിക്കുന്ന നിലപാട് ബി ജെ പി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സുരേന്ദ്രനെ ചോദ്യം ചെയ്താല്‍ പ്രതിഷേധിക്കുമെന്ന് നേരത്തെ ബി ജെ പി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ക്ലബ്ബ് പരിസരത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതവും പോലീസ് നിയന്ത്രിച്ചിരിക്കുകയാണ്.

 



source http://www.sirajlive.com/2021/07/14/488870.html

Post a Comment

Previous Post Next Post