മദ്യ വില്‍പന ശാലകള്‍ക്കു മുന്നിലെ തിരക്ക്; സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി | മദ്യ വില്‍പന ശാലകള്‍ക്കു മുന്നില്‍ വന്‍ ആള്‍ക്കൂട്ടം രൂപപ്പെടുന്നതില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി. രാജ്യത്തെ കൊവിഡ് രോഗികളില്‍ മൂന്നിലൊരു ഭാഗവും കേരളത്തിലായിട്ടും മദ്യ വില്‍പന കേന്ദ്രങ്ങള്‍ക്കു മുന്നിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഔട്ട്‌ലെറ്റിനു മുന്നിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്ന ഉത്തരവ് പാലിക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയാണ് കോടതി വിമര്‍ശനം.

കൊവിഡ് മാനദണ്ഡം പാലിക്കാതെയുള്ള ആള്‍ക്കൂട്ടം പൊതു സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുകയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ഹൈക്കോടതി പരിസരത്തെ ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നില്‍ പോലും വന്‍ ആള്‍ക്കൂട്ടമാണ്. ബെവ്‌കോയുടെ നിസ്സഹായാവസ്ഥയല്ല, ജനങ്ങളുടെ ആരോഗ്യമാണ് കോടതിയ്ക്ക് പ്രധാനമെന്നും
ഹൈക്കോടതി പറഞ്ഞു. വിവാഹത്തിനും മരണാനന്തര ചടങ്ങിനും 20 പേരെ മാത്രമാണ് അനുവദിക്കുന്നത് എന്നിരിക്കെ, മദ്യവില്‍പന ശാലകള്‍ക്ക് മുന്നില്‍ ഒരു സമയത്ത് അഞ്ഞൂറിലധികം പേര്‍ വരി നില്‍ക്കുകയാണ്.
ആളുകള്‍ ഇങ്ങനെ കൂട്ടം കൂടുന്നതിലൂടെ രോഗവ്യാപനം ഉണ്ടാകില്ലെന്നാണോ സര്‍ക്കാര്‍ കരുതുന്നതെന്നും കോടതി ചോദിച്ചു.



source http://www.sirajlive.com/2021/07/09/487993.html

Post a Comment

Previous Post Next Post