അറബിക്കടലിൽ ന്യൂനമർദം ശക്തി പ്രാപിക്കുന്നു നാളെ വരെ ശക്തമായ മഴ

തിരുവനന്തപുരം | തെക്ക് – കിഴക്കൻ അറബിക്കടലിലും സമീപത്തുള്ള മധ്യ കിഴക്കൻ അറബിക്കടലിലുമായി സ്ഥിതി ചെയ്യുന്ന ന്യൂനമർദത്തിന്റെ ഫലമായി സംസ്ഥാനത്ത് നാല് ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നിലവിൽ അറബിക്കടലിലെ ന്യുനമർദം ശക്തി പ്രാപിക്കുകയാണ്. ബംഗാൾ ഉൾക്കടലിലും ശക്തമായ ന്യൂന മർദ സാധ്യത നിലനിൽക്കുന്നുണ്ട്.

ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള മഴയാണ് ഇവിടങ്ങളിൽ പ്രതീക്ഷിക്കുന്നത്.
ചില ജില്ലകളിൽ മഞ്ഞ ജാഗ്രതയാണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് ജാഗ്രതക്ക് സമാനമായ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

അറബിക്കടലിൽ നിന്ന് വടക്ക്, വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദമായി മാറി ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തൽ. ഇതിന് പുറമെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്ത് ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
കൂടാതെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപത്തുള്ള സുമാത്ര തീരത്തുമായി ചക്രവാത ചുഴി രൂപപ്പെട്ടിട്ടുമുണ്ട്.

ചൊവ്വാഴ്ചയോടെ ഇത് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. തുടർന്ന് കൂടുതൽ ശക്തി പ്രാപിച്ച് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തമിഴ്‌നാടിന്റെ വടക്കൻ തീരത്ത് കരയിൽ പ്രവേശിക്കും.
അതേസമയം കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസ്സമില്ലെങ്കിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗോവ, മധ്യ-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ ഈ മാസം 12 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.



source https://www.sirajlive.com/low-pressure-intensifies-in-arabian-sea-heavy-rains-till-tomorrow.html

Post a Comment

أحدث أقدم