കോംഗോയിൽ വിമതരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷം; കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി 

കിൻഷാസ | കിഴക്കൻ കോം ഗോയിലെ ഏറ്റവും വലിയ നഗരമായ ഗോമയിൽ എം23 വിമതരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികരും നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടു. കോംഗോയുടെ അയൽരാജ്യമായ റുവാണ്ടയുടെ പിന്തുണയുള്ള എം23 വിമതർ ഗോമ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണവും കൈക്കലാക്കി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തുടരുന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി ഉയർന്നു. 375 പേർക്ക് പരുക്കേറ്റു.

തലസ്ഥാനമായ കിൻഷാസയിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ ജനക്കൂട്ടം ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിലുള്ള കെട്ടിടവും റുവാണ്ട, ഫ്രാൻസ്, അമേരിക്ക, കെനിയ, ബെൽജിയം, നെതർലാൻഡ്‌സ് എന്നിവയുടെ എംബസികളും ആക്രമിച്ചു. ഫ്രാൻസ്, അമേരിക്ക, ബെൽജിയം എന്നിവയുടെ പിന്തുണയോടെ റുവാണ്ടയാണ് കലാപത്തിന് പിന്നിലെന്ന് ആരോപിച്ചാണ് ജനങ്ങൾ എംബസികൾ ആക്രമിച്ചത്.
വൻതോതിൽ ധാതുനിക്ഷേപമുള്ള ഗോമയുടെ നിയന്ത്രണം കൈവശപ്പെടുത്താൻ കഴിഞ്ഞ പത്ത് വർഷത്തോളമായി എം23 വിമതർ സൈന്യവുമായി ഏറ്റുമുട്ടലിലാണ്. കിഴക്കൻ കോംഗോയിൽ യുദ്ധത്തെ തുടർന്ന് കുടിയിറക്കപ്പെട്ടവർ വ്യാപകമായി തിങ്ങിപ്പാർക്കുന്ന നഗരം കൂടിയാണ് ഗോമ.
അതിനിടെ, എം23 വിമതർക്ക് പിന്തുണയുമായി റുവാണ്ടൻ സൈന്യവും ഗോമയിലുണ്ടായിരുന്നതായി കോംഗോ ഭരണകൂടവും ഐക്യരാഷ്ട്രസഭാ സമാധാന സേനാ മേധാവിയും പറഞ്ഞു.

ഏറ്റുമുട്ടലിനിടെ വിമതർ മരുന്ന് സംഭരണശാല കൊള്ളയടിച്ചതായി കോംഗോയിലെ റെഡ്‌ക്രോസ്സ് ഇന്റർനാഷനൽ കമ്മിറ്റി മേധാവി ഫ്രാൻകോയിസ് മൊറില്ലൻ പറഞ്ഞു.
ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിച്ച എബോള രോഗത്തിന്റെ വൈറസ് സാമ്പിളുകൾ ഉൾപ്പെടെയുള്ളവ സൂക്ഷിച്ച ലാബുകളും തകർക്കപ്പെട്ടിട്ടുണ്ട്. വൈറസ് സൂക്ഷിച്ച ഷെല്ലുകൾ പൊട്ടി വൈറസ് പടർന്നാൽ ഗുരുതരമായ ആരോഗ്യഭീഷണിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.



source https://www.sirajlive.com/clashes-between-rebels-and-army-intensify-in-congo-death-toll-rises-to-25.html

Post a Comment

Previous Post Next Post